ചാണ്ടിഉമ്മനും ജെയ്ക്കും പ്രിയപ്പെട്ടവർ'; ഓര്‍ത്തഡോക്‌സ് സഭ
പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൽഡിഎഫിന്റെ ജെയ്ക് സി തോമസും തങ്ങൾക്ക് പ്രിയപ്പെട്ടവരാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ്. ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ ഏത് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നതിന് മുമ്പും ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചിട്ട് പോകുന്ന പതിവുണ്ടായിരുന്നു. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അതുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചിട്ട് പോവുകയുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക് ഇവിടെ വന്നിട്ടുണ്ടായിരുന്നു. ഇത്തവണയും ജെയ്ക് ഇവിടെ വരുമെന്നാണ് വിശ്വാസം. ഇവിടെ വന്ന് ഞങ്ങളെയൊക്കെ കണ്ടിട്ടാണ് ജെയ്ക് പോയതെന്നും ഭദ്രാസനാധിപന്‍ റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
യാക്കോബായ സഭ, ഓര്‍ത്തഡോക്‌സ് സഭ എന്നൊക്കെ സമൂഹം പരത്തുന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മലങ്കര സഭ ഒന്നേയൊളളു. ആ സഭയിലെ അംഗങ്ങളാണ് രണ്ടുപേരും. ജെയ്കിനെ സംബന്ധിച്ചിടത്തോളം ആ സഭയിലെ അംഗമാണോ എന്നതില്‍ വ്യക്തതയില്ല. കാരണം അദ്ദേഹം മറ്റൊരു പ്രത്യയശാസ്ത്രത്തില്‍ പോകുന്നയാളായത്‌കൊണ്ട്. പക്ഷേ അദ്ദേഹം പളളിയിലെ അംഗമാണ്. ജെയ്ക് എന്ന വ്യക്തിയെ കുറിച്ചാണ് പറഞ്ഞത്. സഭാ മക്കള്‍ക്ക് സഭയിലുളള വിശ്വാസമാണ് പ്രധാനം. ഓരോ വ്യക്തിക്കും തീരുമാനമെടുക്കാം വിശ്വാസം വേണമോ, വേണ്ടയോ എന്ന്. അതാത് ഇടവകകളിലെ വികാരിമാരാണ് അവര്‍ക്ക് വിശ്വാസമുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടത്. അതിന് സഭയുടെ പ്രമാണം അനുസരിച്ചുളള അധികാരം നല്‍കുന്നുണ്ടെന്നും യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് വിശദമാക്കി.
തിരഞ്ഞെടുപ്പുകള്‍ വരും പോകും അത് സാധാരണയാണ്. ജനത്തിന് അവരുടേതായ വികാരമുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇന്ന ആള്‍ക്ക് വോട്ട് ചെയ്യണം, വോട്ട് ചെയ്യേണ്ട എന്ന് പറയാറില്ല. ഇത് സംബന്ധിച്ച് വിശ്വാസികള്‍ക്ക് ഒരു നിര്‍ദേശവും നല്‍കുകയില്ല. ആളുകള്‍ വിദ്യഭ്യാസമുളളവരും പ്രബുദ്ധരുമാണ്. എന്ത് ചെയ്യണമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് തങ്ങള്‍ നിര്‍ദ്ദേശം നല്‍കേണ്ടതില്ല എന്നതാണ് അഭിപ്രായമെന്നും യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് പറഞ്ഞു.
ADSASdadsads

