ചുട്ടുപൊള്ളി കേരളം; പൊതുജനങ്ങൾ‍ക്ക് ജാഗ്രതാ നിർ‍ദേശം


വേനൽ‍ ചൂട് വർ‍ധിച്ചു വരുന്ന സാഹചര്യത്തിൽ‍ പൊതുജനങ്ങൾ‍ക്കായി ജാഗ്രത നിർ‍ദേശങ്ങൾ‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ‍ പകൽ‍ രാവിലെ 11 മുതൽ‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ‍ കൂടുതൽ‍ സമയം തുടർ‍ച്ചയായി സൂര്യപ്രകാശം എൽ‍ക്കുന്നത് ഒഴിവാക്കുക.

ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ‍ മഴ ലഭിക്കുമ്പോൾ‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ‍ സ്വീകരിക്കണം. നിർ‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ‍ കയ്യിൽ‍ കരുതുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. നിർ‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർ‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ‍ തുടങ്ങിയ പാനീയങ്ങൾ‍ പകൽ‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ‍ പാദരക്ഷകൾ‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

വേനൽ‍ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർ‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർ‍ദേശങ്ങൾ‍ കർ‍ശനമായി പാലിക്കണം.

വേനൽ‍ക്കാലത്ത് മാർ‍ക്കെറ്റുകൾ‍, കെട്ടിടങ്ങൾ‍, മാലിന്യശേഖരണ−നിക്ഷേപ കേന്ദ്രങ്ങൾ‍ (ഡംപിങ് യാർ‍ഡ്) തുടങ്ങിയ ഇടങ്ങളിൽ‍ തീപിടുത്തങ്ങൾ‍ വർ‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതൽ‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർ‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‍ വിദ്യാർ‍ഥികൾ‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർ‍ത്ഥികളുടെ കാര്യത്തിൽ‍ സ്‌കൂൾ‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർ‍ത്തേണ്ടതാണ്. കുട്ടികൾ‍ക്ക് കൂടുതൽ‍ വെയിലേൽ‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ‍ കുട്ടികൾ‍ക്ക് നേരിട്ട് ചൂട് ഏൽ‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾ‍ക്ക് ചൂട് ഏൽ‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവർ‍, ഗർ‍ഭിണികൾ‍, കുട്ടികൾ‍, ഭിന്നശേഷിക്കാർ‍, മറ്റ് രോഗങ്ങൾ‍ മൂലമുള്ള അവശത അനുഭവിക്കുന്നവർ‍ തുടങ്ങിയ വിഭാഗങ്ങൾ‍ പകൽ‍ 11 മണി മുതൽ‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽ‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾ‍ക്ക് എളുപ്പത്തിൽ‍ സൂര്യാഘാതം ഏൽ‍ക്കാനുള്ള സാധ്യതയുള്ളതിനാൽ‍ ഇവരുടെ കാര്യത്തിൽ‍ പ്രത്യേക ശ്രദ്ധ പുലർ‍ത്തേണ്ടതാണ്.

ഇരു ചക്ര വാഹനങ്ങളിൽ‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവർ‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ‍ ഉറപ്പുവരുത്തേണ്ടതാണ്. അവർ‍ക്കു ചൂട് ഏൽ‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിർ‍ദ്ദേശം നൽ‍കുകയും അതുപോലെ ആവശ്യമെങ്കിൽ‍ യാത്രക്കിടയിൽ‍ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽ‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർ‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ‍ ഉപയോഗിക്കുകയും നേരിട്ട് വെയിൽ‍ ഏൽ‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ‍ ഏർ‍പ്പെട്ടിരിക്കുന്ന പോലീസ്‌കാർ‍ക്ക് സുമനസ്‌കർ‍ കുടിവെള്ളം നൽ‍കി നിർ‍ജ്ജലീകരണം തടയുവാൻ സഹായിക്കുക.

You might also like

Most Viewed