തൃശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളുടെ കൂട്ടത്തല്ല്

തൃശൂർ മുരിയാട് എംപവർ ഇമാനുവേൽ ധ്യാനകേന്ദ്ര വിശ്വാസികൾ സഭാബന്ധ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ചതായി പരാതി. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിയ്ക്കും കുടുംബത്തിനുമാണ് മർദനമേറ്റത്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ധ്യാന കേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല് നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം മോർഫ് ചെയ്ത് ഷാജിയും കൂട്ടരും പ്രചരിപ്പിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് വിശ്വാസികൾ പറയുന്നു.
വടികളും കമ്പുകളും ഉപയോഗിച്ച് സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് കുടുംബത്തെ ആക്രമിച്ചതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിശ്വാസം ഉപേക്ഷിച്ച ഷാജിയേയും കുടുംബത്തിന്റെയും വാഹനം തടഞ്ഞായിരുന്നു ആക്രമണം. അറുപതിലധികം സ്ത്രീകളാണ് കുടുംബത്തെ ആക്രമിച്ചത്.
ഷാജിക്ക് നേരെ ചെരുപ്പുകൾ വലിച്ചെറിയുകയും വസ്ത്രം പിടിച്ച് പറിച്ച് അധിക്ഷേപിക്കുന്നതായും ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ചിലർ ഷാജിക്കുനേരെ പെപ്പർ സ്‌പ്രേയും പ്രയോഗിച്ചു. ഇന്നലെ വൈകീട്ടാണ് ധ്യാനകേന്ദ്രത്തിന് മുന്നിൽ സംഘർഷമുണ്ടായത്. ഷാജി, മക്കളായ സാജൻ, ഷാരോൺ, സാജന്റെ ഭാര്യ ആഷ്‌ലിൻ, ബന്ധുക്കളായ എഡ്വിൻ, അന്‍വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമണം നടത്തിയ ചില സ്ത്രീകൾക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷം ആരംഭിച്ചു.
ghfh