ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം


ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

അതേസമയം, ജാമ്യം നല്‍കുന്നതിനെ സംസ്ഥാനം ശക്തമായി എതിര്‍ത്തു. ഹൈക്കോടതിയിലെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹര്‍ഷദ് വി അഹമീദ് അറിയിച്ചു. അഭിഭാഷകന്‍ വി.കെ ബിജു അനുശാന്തിക്കായി ഹാജരായി. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തി ഹര്‍ജി നല്‍കിയിരുന്നത്.

2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവര്‍ക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോള്‍ പരോള്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോള്‍ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയായിരുന്നു. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

article-image

aaa

You might also like

Most Viewed