കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയുടെ പുനർ നിയമനത്തിനായി മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന് ഗവർണർ

സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണറുടെ വാർത്താസമ്മേളനം. തനിക്കെതിരെ ചരിത്ര കോൺഗ്രസിൽ ഉണ്ടായത് ഏഴ് വർഷം വരെ കുറ്റം കിട്ടാവുന്ന കുറ്റമാണെന്നും ഗവർണറുടെയും രാഷ്ട്രപതിയുടെയും ജോലി ചെയ്യുന്നത് തടയുന്നത് ഐപിസി 124 പ്രകാരം കുറ്റകരമാണെന്നും ഗവർണർ പറഞ്ഞു. തനിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായത് പൊലീസിന്‍റെ സാന്നിധ്യത്തിലാണ്. പൊലീസാണ് കയ്യേറ്റമുണ്ടായപ്പോൾ എന്നെ രക്ഷിച്ചത്. പൊലീസിനെ തടയുന്നത് ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഗവർണർക്കെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളിലെ നിയമനടപടി വിശദീകരിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനത്തിന്‍റെ തുടക്കം. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ഇത് രാജ്ഭവന്‍ നിർമ്മിച്ച വീഡിയോ അല്ലെന്നും പിആർഡി, വിവിധ മാധ്യമങ്ങൾ എന്നിവയിൽ നിന്നുള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. ഗവർണറുടെ പരിപാടിക്ക് മുന്‍കൂർ അനുമതി ആവശ്യമാണ്. ലിസ്റ്റ് പ്രകാരം ഇർഫാൻ ഹബീബിൻ മൂന്ന് മിനിറ്റേ സംസാരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലധികം ഇർഫാൻ ഹബീബ് സംസാരിച്ചുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കണ്ണൂരിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അന്ന് എം.പിയായിരുന്ന കെ.കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്ന് ഗവർണർ ആരോപിച്ചു. വേദിയിൽ ഇരുന്ന രഗേഷ് താഴെ ഇറങ്ങിയാണ് പൊലീസിനെ തടഞ്ഞത്. അതിന്‍റെ പ്രതിഫലമാകാം ഇപ്പോഴത്തെ രാഗേഷിന്‍റെ സ്ഥാനം. പ്രതിഷേധക്കാരോട് രാഗേഷ് സംസാരിക്കുന്ന ദൃശ്യങ്ങൾ കാണിച്ചായിരുന്നു ഗവർണറുടെ ആരോപണം. കേരളത്തിലുള്ള വിദ്യാർഥികൾ മാത്രമല്ല പ്രതിഷേധിച്ചത്. ജെ.എൻ.യു , ജാമിഅ, അലിഗഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരളത്തിലെ സർവകലാശാലകളിൽ എത്ര വിദ്യാർഥികളുടെ ജീവിതം നഷ്ടമായി? ചില പ്രത്യയശാസ്ത്രങ്ങൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനാലാണിത്. ഈ പ്രത്യയശാസ്ത്രത്തിന്‍റെ വക്താവാണ് ഇർഫാൻ ഹബീബ്. ആരെങ്കിലും കോടതിയിൽ പോയാൽ എന്തുകൊണ്ട് നടപടിയെടുത്തില്ലായെന്ന് പൊലീസ് വിശദീകരിക്കേണ്ടിവരുമെന്നും ഗവർണർ വ്യക്തമാക്കി.
കണ്ണൂർ ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ താൻ പരാതി കൊടുക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. എന്തുകൊണ്ട് ആ സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ലായെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം ഗവർണറുടെ അധികാരം കുറയ്ക്കാന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന് വാർത്തകൾ വരുന്നു യുണിവേഴ്സിറ്റികളിലെ സ്വജനപക്ഷപാതം ചൂണ്ടിക്കാണിച്ചതിന് ശേഷമാണ് ഇതെന്നും ഗവർണർ ആരോപിച്ചു. ചാൻസലർ സ്ഥാനം വേണ്ടെന്ന് നേരത്തേ പറഞ്ഞതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ചാൻസലറാകാൻ താത്പര്യമില്ലെന്ന് കാണിച്ച് ഡിസംബർ എട്ടിന് മുഖ്യമന്ത്രിക്ക് ആദ്യകത്ത് കത്തയച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി തന്നോട് കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയുടെ പുനർ നിയമനത്തെപ്പറ്റി സംസാരിച്ചു. മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിച്ചു, കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ചു. നിയമോപദേശം ചോദിക്കാതെ തന്നെ എജി നിയമനത്തിന് അനുകൂലമായ നോട്ട് രാജ്ഭവനിലെത്തിച്ചു. കണ്ണൂർ വിസിയുടെ പുനർനിയമത്തിനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തി. ആ സാഹചര്യത്തിലാണ് ചാൻസലർ സ്ഥാനം വേണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗവർണർ പറഞ്ഞു. സംസ്കൃത യൂണിവേഴ്സിറ്റി വിസിയുടെ കാര്യത്തിലും മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് എതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ പ്രതികരണം ആരായുമ്പോൾ നൽകാറുണ്ട്. മണിക്കൂറുകൾ എന്നെ കാത്തുനിൽക്കുന്നവരോട് സംസാരിക്കുന്നു. ‘കടക്കൂ പുറത്ത്’ എന്ന് മാധ്യമപ്രവർത്തരോട് പറഞ്ഞയാളാണ് മുഖ്യമന്ത്രി നിങ്ങൾ ഇതൊക്കെ എങ്ങനെ സഹിക്കുന്നുവെന്നും മാധ്യമപ്രവർത്തരോട് ഗവർണർ ചോദിച്ചു. അക്രമത്തിന്‍റെ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെന്ന് ഗവർണർ പറഞ്ഞു. ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു പുറത്തായി. മുൻ മന്ത്രി ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെ ചോദ്യം ചെയ്തത് പാകിസ്താന്‍റെ ഭാഷയിലാണ്. മുന്നണി കൺവീനറെ വിമാനത്തിൽ വിലക്കി. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും ഗവർണർ ചോദിച്ചു.കണ്ണൂരിലെ കൊലപാതകങ്ങളിൽ ആർ.എസ്.എസിനും പങ്കില്ലേയെന്ന ചോദ്യത്തിന് ആർ.എസ്.എസ് ഭരണത്തിലില്ലല്ലോയെന്നായിരുന്നു ഗവർണറുടെ മറുപടി.
ആർ.എസ്.എസ് തലവനെ കണ്ടതിൽ എന്താണ് പ്രശ്നം.ആർ.എസ്.എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്നമെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. സർവകലാശാല ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞു. ആരോപണവിധേയൻ സ്വയം വിധി നിർണയിക്കാനുള്ള അവസരം നൽകുന്നതാണ് ലോകായുക്ത ബിൽ. ഗവർണറുടെ അധികാരം കുറക്കുന്നതാണ് സർവകലാശാല ബിൽ. അത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ നിയമവിധേയമാക്കലല്ല തന്‍റെ ജോലിയെന്നും ഗവർണർ വ്യക്തമാക്കി.
xfyhdf