സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി

ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കുറച്ച് സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിന്റെ പാവകളെ വി.സിമാരായി നിയമിക്കാനാണ് നീക്കമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബില്ലിന്മേൽ നിയമസഭയിൽ വലിയ വാഗ്വാദങ്ങളാണ് നടന്നത്. ആർ.എസ്.എസ്‌വൽക്കരണം തടയാനും ജനാധിപത്യം ഉറപ്പിക്കാനുമാണ് ഭേദഗതിയെന്ന് ഭരണപക്ഷം വാദിച്ചു. ജനാധിപത്യവൽക്കരണത്തിനും അക്കാദമിക് താൽപര്യങ്ങൾ ഉറപ്പാക്കാനുമാണ് ഭേദഗതി ബില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റ്‌വൽക്കരണം ലക്ഷ്യമിട്ടാണ് ഭേദഗതി ബില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
നിയമതടസം ഒഴിവാക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പകരം പ്രതിനിധിയെ ഉൾപ്പെടുത്തിയ ഭേദഗതിക്കാണ് സഭ അംഗീകാരം നൽകിയത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ ഉണ്ടാവില്ല. പകരം വൈസ് ചെയർമാൻ നിർദേശിക്കുന്ന ആളെ അംഗമാക്കുന്ന രീതിയിലാണ് ഭേദഗതി. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. ഗവർണർ നേരത്തെ ഉയർത്തിയ പരസ്യ എതിർപ്പിനെ തുടർന്നായിരുന്നു ഇക്കാര്യത്തിൽ മാറ്റം വരുത്തിയത്. എന്നാൽ, സർക്കാർ നിശ്ചയിക്കുന്ന പാവകളെ വി.സിമാരാക്കാനാണ് ശ്രമമെന്നും ഇത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്രസർക്കാർ വൈസ് ചാൻസലർമാരെ സംഘ്പരിവാറിന് വേണ്ടി സൃഷ്ടിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറ്റുന്നു. ഇവിടെ കമ്യൂണിസ്റ്റ്‌വൽക്കരണമാണ് നടപ്പാക്കാൻ ശ്രമമെന്ന് ആബിദ് ഹുസൈന്‍ തങ്ങളും ടി.വി ഇബ്രാഹിമും ആരോപിച്ചു. സർക്കാരിന്റെ നീക്കം അപമാനകരമാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം, യോജിക്കാനാവില്ലെന്നും വ്യക്തമാക്കി ബിൽ പാസാക്കുന്ന സമയം സഭയിൽ നിന്ന് വാക്കൗട്ട് നടത്തുകയായിരുന്നു. അതേസമയം, ബില്ലിൽ ഗവർണർ ഒപ്പിടുക എന്ന കടമ്പയാണ് സർക്കാരിന് മുന്നിലുള്ളത്. സ്വജനപക്ഷപാതത്തിന് അനുവദിക്കുന്ന ഒന്നിനും താൻ വഴങ്ങില്ല എന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവർണറുടെ നിലപാട് നിർണായകമാണ്. അതേസമയം, ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ബില്ലിൽ ഒപ്പിടാതെ ഗവർണർക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ബില്ലിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞിരുന്നു. ഭരണഘടനപരമായി പ്രവർത്തിക്കാത്തതു കൊണ്ടാണ് ഗവർണറെ വിമർശിക്കുന്നത്. സർവകലാശാല ഭരണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാവശ്യമായി ഇടപെടുകയാണെന്നും തിരുത്താനല്ല, പ്രചരണാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു.