നടന്നു പോയാലും ഇൻഡിഗോ വിമാനത്തിൽ ഇനി കയറില്ല; ഇ.പി ജയരാജൻ

ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായ സംഭവത്തെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ ഒരു സൗജന്യമൊന്നും തനിക്ക് വേണ്ട. നടന്നു പോയാലും ആ കന്പനിയുടെ വിമാനത്തിൽ ഇനി കയറില്ല. നിലവാരമില്ലാത്ത ഈ കന്പനിയുമായി ഇനി ഒരു ബന്ധമില്ല. താൻ ആരാണെന്ന് പോലും അവർക്ക് ധാരണയില്ലെന്നാണ് മനസിലാക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.
അവർ ക്രിമിനലുകളാണെന്ന് വിമാന കന്പനിക്ക് അറിയാമായിരുന്നു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. മാന്യമായ കന്പനികൾ വേറെയുണ്ട്. അവരുടെ വിമാനത്തിൽ മാത്രമേ താൻ ഇനി യാത്ര ചെയ്യു. തന്നെ വിലക്കിയ നടപടി ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണെന്നും ജയരാൻ കൂട്ടിച്ചേർത്തു. തെറ്റായ നിലപാടാണ് തനിക്കെതിരെ സ്വീകരിച്ചത്. ഇൻഡിഗോ നിലവാരമില്ലാത്ത കന്പനിയാണെന്ന് മനസിലാക്കിയില്ല. ഇൻഡിഗോയിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം യാത്ര ചെയ്തത് താനും ഭാര്യയുമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.