നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്‍റെ ഹർജിയിലാണ് ഹൈക്കോടതി വിധി. ഡിജിറ്റൽ രേഖകളും ശബ്ദശകലങ്ങളുമടക്കം പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി കോടതിയിൽ അറിയിച്ചത്. നടൻ ദിലീപിന്‍റെ എതിർപ്പ് അവഗണിച്ചാണ് ഹൈക്കോടതി തുടരന്വേഷണത്തിന് വീണ്ടും സമയം അനുവദിച്ചത്.
തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂട്ടി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. സമയം കൂടുതൽ ചോദിച്ച് വിചാരണ തടസപ്പെടുത്താനാണ് നീക്കമെന്നും ദിലീപ് ആരോപിച്ചിരുന്നു. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്.