വിദ്യാഭ്യാസ യോഗ്യത: ഷാഹിദ കമാലിനെതിരായ ഹർജി തള്ളി ലോകായുക്ത

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിൽ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. ബിരുദം സംബന്ധിച്ച ഹർജി പരിഗണിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഷാഹിദ കമാലിനെതിരായ ഹർജി തള്ളി ലോകായുക്ത. പരാതിക്കാരിക്ക് വിജിലൻസിനേയോ ക്രൈംബ്രാഞ്ചിനേയോ സമീപിക്കാം. നിലവിൽ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിക്കാൻ പരാതികാരിക്ക് കഴിഞ്ഞില്ലെന്നും ലോകായുക്ത പറഞ്ഞു. കൂടാതെ നാമ നിർദേശ പത്രികയിൽ തെറ്റായ വിവരങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപക്കണമെന്നും ലോകായുക്ത പറഞ്ഞു.
ഡോക്ടറേറ്റ് വ്യാജമാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിത കമ്മിഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതായി ഷാഹിദ കമാൽ സമ്മതിച്ചിരുന്നു.
കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നായിരുന്നു ഷാഹിദയുടെ വാദം. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനിൽ രേഖ നൽകി. എന്നാൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ഡിഗ്രി നേടിയെന്ന് പിന്നീട് വിശദീകരിച്ചിരുന്നു. ബികോം പാസാകാത്ത ഷാഹിദ കമാലിന് ഡോക്ടറേറ്റ് എങ്ങനെ ലഭിച്ചെന്നാണ് പരാതിക്കാരിയായ വട്ടപ്പാറ സ്വദേശി അഖില ഖാൻ കോടതിയിൽ ഉന്നയിച്ചത്.