സ്വകാര്യ ബസുകൾ മാർച്ച് 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്


സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്‍റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും സര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടില്ല. ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു.

ബജറ്റിലെ അവഗണനയിലും നിരക്ക് വർധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് ആറ് രൂപയായി കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു.

ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള കെ.എസ്.ആർ.ടിയ്ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed