കേരളത്തിൽ അഞ്ച് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം
സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ രണ്ടു പേർക്കും അൽബാനിയയിൽ നിന്നും നൈജീരിയയിൽ നിന്നുമെത്തിയ ഒരോരുത്തർക്കുമാണ് എറണാകുളത്ത് എത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ ബാംഗളൂരു വിമാനത്താവളം വഴി കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സന്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചവർ ഡിസംബർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബർ 14നാണ് നൈജീരിയയിൽ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറൻന്‍റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സന്പർക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാൾ ഡിസംബർ 17ന് ബംഗളൂരു എയർപോർട്ടിൽ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാന്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സന്പർക്കപ്പട്ടിക തയാറാക്കി വരുന്നു.