രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് മുസ്ലീം ലീഗിനെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തിൽ ലീഗ് നേതാക്കൾ നടത്തിയത് കടുത്ത വർഗീയ പ്രചാരണമാണ്’. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ സംഘപരിവാറും ഇസ്ലാമിസ്റ്റുകളും ശ്രമിക്കുകയാണെന്നും ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കഴിഞ്ഞ ദിവസം സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലും ലീഗിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ലീഗിന്റെ വ്യക്ത്യാധിക്ഷേപത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി, നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോർഡിന്റേതാണ്, അവരുടെ തീരുമാനം അനുസരിച്ചാണ് നിയമം നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ലീഗിനെ കുറ്റപ്പെടുത്തി മന്ത്രി വി. അബ്ദുറഹ്മാനും രംഗത്തെത്തി. മുസ്ലിം സമുദായത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നു എന്നായിരുന്നു വിമർശനം. എല്ലാ മുസ്ലിങ്ങളും ലീഗല്ലെന്ന് മനസിലാക്കണം. വഖഫ് സ്വത്തുക്കൾ കൈമാറ്റം ചെയ്തത് മുസ്ലിം ലീഗിന്റെ ഒത്താശയോടെയാണ്. ചർച്ചകളിലൂടെ വഖഫ് ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.