ധീരജവാൻ എ. പ്രദീപിന്റെ ഭൗതിക ശരീരം തൃശൂരിലെത്തിച്ചു; അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ

തൃശ്ശൂർ: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിനുവെച്ച ശേഷമാണ് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. അഞ്ചുമണിയോടെ എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കാര ചടങ്ങുകൾ നടക്കും. കോയന്പത്തൂരിലെ സുലൂരിൽ നിന്ന് റോഡ് മാർഗമാണ് പ്രദീപിന്റെ മൃതദേഹം നാ
ട്ടിലെത്തിച്ചത്.
എ. പ്രദീപിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറിൽ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകൾ അണിചേർന്നു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടിയുമാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും, ടി.എൻ പ്രതാപൻ എം.പിയും മൃതദേഹത്തെ അനുഗമിച്ചു.
ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛൻ സുഖമില്ലാത്തതിനാൽ ഫ്‌ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാന്‍ എ പ്രദീപ് എന്നിരുൾപ്പെടെ 14 പേർ അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.