കാമുകനുമൊത്ത് ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് ഭർത്താവ് ജീവനൊടുക്കി

വിളപ്പിൽശാല: കാമുകനുമൊത്ത് ഭാര്യയുടെ അശ്ലീല വീഡിയോ കാണാനിടയായ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. കേസിൽ രണ്ടുവർഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്. കേസിനെക്കുറിച്ച് പോലീസ് പറയുന്നത്− മുട്ടത്തറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്. 2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാലയിലെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന യുവാവിന്റെ ഭാര്യയും അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി, ഭർത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാൽ അവരുടെ വീട്ടിലും ഇയാൾക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവർ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് യുവാവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
യുവാവ് തൂങ്ങിമരിച്ച മുറിയിലെ ചുമരിൽ, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇപ്പോൾവിഷ്ണുവിനൊപ്പമാണ് യുവതി താമസിക്കുന്നത്. കേസിൽ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പോലീസ് അവിടെയെത്തി പിടികൂടിയത്. ഒന്നാം പ്രതിയായ യുവതി ഈ സമയം വീട്ടിലില്ലാതിരുന്നതിനാൽ പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു. വിളപ്പിൽശാല േസ്റ്റഷൻ എസ്.എച്ച്.ഒ. കെ.സുരേഷ് കുമാർ, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.