പാചക വാതക വിലയിൽ വർദ്ധന
കൊച്ചി: ഓണക്കാലത്ത് അടുക്കളയ്ക്കു തീപിടിപ്പിച്ച് വീണ്ടും പാചക വാതക വില വർധന. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില അഞ്ച് രൂപ കുറയ്ക്കുകയും ചെയ്തു. ഒരു മാസത്തോളമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പാചക വാതക വിലയും വർധിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏവരെയും ഞെട്ടിച്ചാണു 14.2 കിലോ സിലിണ്ടറിന്‍റെ വില ഇന്നു വർധിപ്പിച്ചത്. സാധാരണ മാസാദ്യമാണു വില വർധിപ്പിച്ചിരുന്നതെങ്കിലും ഇത്തവണ ആ പതിവും തെറ്റി. ഓണക്കാലത്ത് മലയാളികളുടെ അടുക്കള ബജറ്റിനെ താളം തെറ്റിക്കുന്നതാകും പാചക വാതക വില വർധനവ്.
നിലവിലെ സാഹചര്യത്തിൽ 14.2 കിലോ സിലിണ്ടർ വീടുകളിൽ എത്തിക്കുന്പോൾ 900 രൂപയ്ക്കു മുകളിൽ ചെലവാകും. വില വർദ്‍ധനയ്ക്കു മുന്പേ തന്നെ പല ജില്ലകളിലും സിലിണ്ടർ വില 900 രൂപയ്ക്കടുത്തെത്തിയിരുന്നു. അതിനിടെ, കോവിഡിനെ മറയാക്കി പല ഏജൻസികളും തട്ടിപ്പുകൾ നടത്തുന്നതായും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ബില്ലിൽ കാണിക്കുന്ന തുകയേക്കാൾ കൂടുതൽ പണം ചില ഏജൻസികൾ വാങ്ങുന്പോൾ മറ്റു ചിലർ ബില്ലില്ലാതെയാണു പാചക വാതകം എത്തിച്ചു നൽകുന്നതെന്നാണു പ്രധാന ആരോപണം.


