സ്വപ്‌നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയിൽ ഡി.ജി.പി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വധഭീഷണിയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയിൽ ഡിഐജിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടർന്ന് കോടതിയിടപെട്ട് ജയിലിൽ സ്വപ്നയുടെ സുരക്ഷ വർധിപ്പിച്ചു. ഒരു വനിത ഗാർഡിനെ സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജയിലിന്ന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളിൽ കണ്ടിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാർപ്പിച്ചത്. ഓരോ ജയിലിലും പാർപ്പിച്ചപ്പോൾ ആരൊക്കെ സ്വപ്നയെസന്ദർശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസിടിവി ദൃശ്യങ്ങളുണ്ട്. ഇതിന്റെ കൃത്യമായ വിവരങ്ങൾ എൻഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയിൽ വകുപ്പ് വ്യക്തമാക്കുന്നു.




