ബിനീഷിനെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. കസ്റ്റഡിയിൽ രണ്ടാം ദിവസം ചോദ്യം ചെയ്യൽ പുരോഗമിക്കവേ വൈകീട്ട് അഞ്ചരയോടെയാണ് എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങൾ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിനെ പ്രതി ചേർക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്. ബിനീഷിനെതിരായ ഇഡിയുടെ നിർണായക കണ്ടെത്തലുകളാണ് നടപടികൾ ഇത്ര വേഗത്തിലാക്കിയത്.



