മണ്ണിടിച്ചിൽ; 15 പേർ മരിച്ചതായി റിപ്പോർട്ട്
ഇടുക്കി: മൂന്നാർ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചിൽ നടക്കുന്പോൾ നാൽ ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ജെസിബിയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാൽ ലയങ്ങൾ പൂർണമായും മണ്ണിനടിയിലാണ്.
മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എൻ.ഡി.ആർ.എഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയർഫോഴ്സിന്റെ സ്പെഷ്യൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയിൽ നിന്ന് പുറപ്പെട്ട ടീമാണ് നിലവിൽ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രാജമലയുടെ ഭാഗമായുള്ള പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എേസ്റ്ററ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. പുറത്തെത്തിച്ചവരെ ടാറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.




