നിധിൻ മരിച്ചതറിയാതെ ആതിര പെൺകുഞ്ഞിന് ജന്മം നൽകി
കോഴിക്കോട്: ഇന്നലെ ഗൾഫിൽ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിൻ മരിച്ച കാര്യം ആതിരയെ അറിയിച്ചിട്ടില്ല.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇൻകാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുൻനിർത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂർണമായ നിലപാടെടുത്തതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗർഭിണികൾക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
ഏഴ് മാസം ഗർഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിൻ പറഞ്ഞിരുന്നു. പ്രത്യേക വിമാന സർവ്‍വീസ് ആരംഭിച്ചപ്പോൾ ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടിൽ പോകാൻ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാൾക്ക് നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്.
