കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളിൽ കർശ്ശന ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളിൽ കർശ്ശന ഇടപെടലുമായി ഹൈക്കോടതി. ശോചനീയാവസ്ഥയിലായ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്നും ഈ മാസം 15-നകം റോഡുകൾ നന്നാക്കാൻ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.
കൊച്ചി നഗരസഭയ്ക്കും ജി.സി.ഡി.എ.യ്ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
നവംബർ 15-നകം റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽനിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചു.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കൊച്ചിയിലെ റോഡുകളുടെ ചുമതലയുള്ള നഗരസഭയ്ക്കും ജി.സി.ഡി.എയ്ക്കും ഹൈക്കോടതി കർശന നിർദേശം നൽകിയത്.