യു.ഡി.എഫ് അവിശ്വാസത്തിന് രാഗേഷിന്‍റെ പിന്തുണ: കണ്ണൂർ കോർപ്പറേഷൻ ഇടതിന് നഷ്ടമായി
കണ്ണൂർ: ഒടുവിൽ കണ്ണൂർ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി. ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേ, മേയർ ഇർ.പി ലതയ്ക്ക് എതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. 26നെതിരെ 28 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. കെ. സുധാകരനോട് ഇടഞ്ഞ പി.കെ രാഗേഷ് ആദ്യം കളം മാറ്റിച്ചവിട്ടിയതോടെയാണ്, കണ്ണൂർ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് കിട്ടിയത്. പ്രത്യുപകാരമായി ഡെപ്യൂട്ടി മേയർ പദവി പി.കെ രാഗേഷിന് സി.പി.എം നൽകി. കോൺഗ്രസ് വിമതനായ രാഗേഷിന് ഡെപ്യൂട്ട് മേയർ പദവി നൽകി ഏക അംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് കണ്ണൂർ കോർപ്പറേഷനിൽ ഇടതുമുന്നണി ഭരണം നടത്തിയിരുന്നത്.
എന്നാലിപ്പോൾ രാഗേഷിനെ സ്വന്തം മുന്നണിയിൽ ഒപ്പം നിർത്താനാകുമെന്ന് ഉറപ്പ് കിട്ടിയതോടെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങിയത്. ഭരണത്തിനുള്ള പിന്തുണ രാഗേഷ് പിൻവലിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ് രംഗത്ത് എത്തിയത്. രാഗേഷ് ഡെപ്യൂട്ടി മേയറായി തുടരുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി മാധ്യമങ്ങളോട് പിന്നീട് വ്യക്തമാക്കി. അതേസമയം, രാഗേഷിന്‍റെ നടപടി കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് മേയറായിരുന്ന ഇ.പി ലത പറഞ്ഞു.

