ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണം: നിർണായക തെളിവുള്ള ഫോൺ കൈമാറി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ഷീബ വിജയൻ
മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം ആരോപിച്ചു. മരണത്തിലേക്ക് നയിച്ച നിർണായക വിവരങ്ങൾ അടങ്ങിയ ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാതെ പോലീസ് കുടുംബത്തിന് തിരികെ നൽകിയതാണ് വിവാദമായിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഷൗക്കത്തിന്റെ ഫോൺ പോലീസ് കൊണ്ടുപോയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർക്ക് കൈമാറുകയായിരുന്നു. പാറ്റേൺ ലോക്കിലുള്ള ഫോൺ തുറക്കാൻ നിലവിൽ സാധിക്കുന്നില്ലെന്ന് ബന്ധു സക്കീർ പറഞ്ഞു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും പുറത്തുവരാത്ത തെളിവുകളും ഈ ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മരണത്തിന് പിന്നിലെ പ്രേരണ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. വിഷയത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഷൗക്കത്തിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
fgfgfgdfdf

