പൂരനഗരം ഇനി പുലിനഗരം; തൃശൂരിൽ ആവേശമായി പുലിക്കളി മഹോത്സവം
ഷീബ വിജയൻ
ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം നടക്കും. വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. താളമേളങ്ങൾക്കൊപ്പമാണ് സ്വരാജ് റൗണ്ടിൽ പുലികൾ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.
9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവയാണ് ഇത്തവണത്തെ പുലിമടകൾ. ഇതിൽ ഒളരിക്കര ദേശം ഇതാദ്യമായാണ് ചുവടുവയ്ക്കുന്നത്. ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും വാദ്യ സംഘത്തിൽ 25 മുതൽ 35 വരെ അംഗങ്ങളുമുണ്ടാകും.
ഉച്ചയ്ക്ക് രണ്ടോടെ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി യാത്ര ആരംഭിക്കും. വൈകിട്ട് 4-ന് സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് നിർവഹിക്കും. വൈകിട്ട് 4 മണിക്ക് വിയ്യൂർ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ഏറ്റവും ഒടുവിലായി രാത്രി 7.20-ന് അയ്യന്തോൾ ദേശവും പ്രവേശിക്കും. രാത്രി 10 ഓടെ ആഘോഷവും വിധിനിർണയവും പൂർത്തിയാകുന്നതാണ്.
dsdsdsdsds

