പരീക്ഷാത്തട്ടിപ്പ്: ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരം പരിശോധിക്കുമെന്ന് പി.എസ്.സി ചെയർമാൻ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും 2018 ജൂണ്‍ 22 ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരം പരിശോധിക്കുമെന്നും പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. അതിനിടെ യൂണിവേഴ്‌സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട പൊലീസ് ബറ്റാലിയൻ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു.
അതേസമയം, പി.എസ്.സിയുടെ വിശ്വാസ്യത തകർന്നട്ടില്ലെന്നും പരീക്ഷ ക്രമക്കേടിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണമാണ് നടത്തിയതെന്നും പി.എസ്.സി ചെയർമാൻ വ്യക്തമാക്കി. യൂണിവേഴ്സിറ്റി കേളേജിലെ കുത്തുകേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ വിഷയത്തിൽ ആരോപണവിധേയർക്കൊപ്പം പരീക്ഷ എഴുതിയവരുടെ മൊഴിയെടുത്തു. എന്നാല പരീക്ഷാകേന്ദ്രത്തിൽ ഉണ്ടായിരുന്നവരുടെയും ഇൻവിജിലേറ്ററുടെ മൊഴിയിലും ക്രമക്കേട് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിനോടനുബന്ധിച്ച് പ്രതികളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് നന്പറുകളിൽ നിന്ന് പ്രതികളുടെ ഫോണിലേക്ക് എസ്.എം.എസുകൾ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാൽ മണിക്കൂറിനുള്ളിൽ സന്ദേശങ്ങൾ വന്നതെന്നും എം.കെ സക്കീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പാർട്ടി പ്രവർത്തകർ മതിലിന് മുകളിൽ കയറിനിന്നാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെതുടർന്നാണ് പ്രതിഷേധമുണ്ടായത്.

