ശുഭകരമായ കാല്‍വെയ്പ്പ് ; കേന്ദ്രമന്ത്രി വി മുരളീധരനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍


തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കുറഞ്ഞു പോയെന്ന് സംസ്ഥാനം മുറവിളി കൂട്ടുമ്പോള്‍ കേന്ദ്രവിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ട്വീറ്റ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളും കേന്ദ്രസഹായം വേണ്ട കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി എംപിമാരുടെ യോഗം വിളിച്ച നടപടിയെ പുകഴ്ത്തിയാണ് ശശി തരൂര്‍ രംഗത്ത് വന്നത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം വേണ്ട കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെയ്‌ക്കേണ്ട സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും അറിയുന്നതിനായി മുരളീധരന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത കാര്യത്തെ ശുഭകരമായ നീക്കം എന്നാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചിരിക്കുന്നത്. നിര്‍ണ്ണായകമായ തീരുമാനം എടുത്താലും ഇല്ലെങ്കിലും കേരളത്തിന് ഇത് ഗുണകരമാകുമെന്നും ശശി തരൂര്‍ പറയുന്നു. 
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശശി തരൂരും ഈ സ്ഥാനം വഹിച്ചിരുന്നയാളാണ്. നേരത്തേ പ്രളയവുമായി ബന്ധപ്പെട്ട കാര്യം ഉള്‍പ്പെടെ കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാതി. ഏറ്റവും പുതിയ പരാതി റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചെന്നാണ്. സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കാനിരിക്കുന്ന പ്രളയ സെസ് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം വൈകുന്നതും സംസ്ഥാന സര്‍ക്കാരിന് അതൃപ്തിയായിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നു മുതല്‍ പ്രളയസെസ് നടപ്പാക്കുമെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ 29നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പിന്നാലെ നികുതിദായകര്‍ സോഫ്റ്റ്!വെയറില്‍ മാറ്റം വരുത്തുന്നതടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഏത് രീതിയില്‍ സെസ് ഈടാക്കാമെന്നതു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ഇനിയും ഇറങ്ങിയിട്ടില്ല. ഉല്‍പ്പന്നങ്ങളുടെ നികുതി ഉള്‍പ്പെടുന്ന വിലയില്‍ സെസ് ചുമത്തിയാല്‍ ജനങ്ങള്‍ക്ക് അധികഭാരമാകുമെന്നതിനാല്‍ അടിസ്ഥാന വിലയില്‍ സെസ് ഈടാക്കാന്‍ അനുവദിക്കണമെന്നതായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed