ശബരിമല : കേന്ദ്രസേനയുടെ സഹായം തേടണമെന്ന് അഭിപ്രായം
തിരുവനന്തപുരം : ശബരിമലയിലെ സ്ഥിതി ഗുരുതരമാകുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസേനയുടെ സഹായം തേടണമെന്ന അഭിപ്രായം ഇടതുമുന്നണിക്കുള്ളിലും ശക്തമാകുന്നു. എന്നാൽ ഇതിന് സർക്കാർ തലത്തിൽ തീരുമാനമായിട്ടില്ല. കേന്ദ്രസേനയുടെ സഹായത്തിനു ശ്രമിച്ചാലുള്ള രാഷ്ട്രീയസാധ്യത സംബന്ധിച്ചു സിപിഎമ്മും സിപിഐയും ചർച്ച നടത്തി. ബിജെപിയെ വെട്ടിലാക്കാൻ നീക്കത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
കേന്ദ്രസർക്കാരിന്റെ സേനയെ ശബരിമലയിൽ വിന്യസിച്ചാൽ അതു ബിജെപി നേതൃത്വത്തിലുള്ള പ്രതിഷേധത്തെ നിർവീര്യമാക്കുമെന്ന് പാർട്ടി കരുതുന്നു. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞിട്ടാകും തീരുമാനം. യുവതീപ്രവേശവിധി നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണു ബിജെപിയും സംഘപരിവാർ സംഘടനകളും. അങ്ങനെയുണ്ടായാൽ കേരളമാകെ സ്തംഭിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെ നേരിടാൻ പൊലീസ് മതിയാകില്ലെന്നും സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന സാഹചര്യമായാൽ കേന്ദ്രസേനയെ വിളിക്കണം എന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.


