ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിനായി തിരച്ചിൽ തുടരുന്നതിനിടെ അയൽക്കാരാണ് രാവിലെ ഒൻപതുമണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പ്രതിയായതോടെ ഹരികുമാർ തമിഴ്നാട്ടിൽ ഒളിവിലാണെന്ന് സൂചനകൾ ലഭിച്ചിരുന്നു.
ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ട് ഹരികുമാർ രോഷാകുലനാകുകയായിരുന്നു. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ശബ്ദം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.
ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിക്കുകയും കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു സനൽ വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. സനലിനെ ഗുരുതരാവസ്ഥയിൽ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



