കോടതികളുടെ സമീപനം ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കം : സ്പീക്കർ
പാലക്കാട് : നിയമ നിർമ്മാണസഭകളുടെ മാന്യമായ നിലപാടുകളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന കാേടതികളുടെ സമീപനം ഇന്ത്യൻ ജനാധിപത്യത്തിനു കളങ്കമാണെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമങ്ങൾക്ക് മേൽ കരിന്പടം വിരിക്കാനുള്ള ഉപകരണമായി ജുഡീഷ്യറി മാറരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പാലത്ത് പട്ടികജാതി ക്ഷേമസമിതി(പികെഎസ്) പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദളിത് ജീവിതം എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമത്തിൻമേലുള്ള സുപ്രീംകോടതി നടപടി കണ്ടാൽ ജുഡീഷ്യറിഭരണഘടനയെയാണോ ചാതുർവർണ്യത്തെയാണോ സംരക്ഷിക്കുന്നതെന്നു പോലും സംശയം തോന്നും. ഇതിനെതിരെ ആദ്യം പ്രതികരിച്ചത് കേരള നിയമസഭയാണെന്നും അദ്ദേഹം വ്ിയക്തമാക്കി. കേസിൽ കക്ഷിചേരാൻ സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്. ജനാധിപത്യം സംരക്ഷിക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. ജനാധിപത്യത്തിൽ ജനപ്രാതിനിധ്യസഭകൾക്കാണ് മുൻതൂക്കം. ദലിത് പ്രശ്നങ്ങൾ ഒരു സമൂഹത്തിന്റെ മാത്രം പ്രശ്നമായി കാണാനാകില്ല. അത് ജനാധിപത്യ വികാസത്തിന്റെ പ്രശ്നമാണ്. നമുക്ക് ശരിയല്ല എന്നു തോന്നിയാലും മറ്റൊരാൾക്ക് പറയാനുള്ള അവസരം കൊടുക്കുന്ന മനോഭാവത്തിൽ നിന്ന് തുടങ്ങുന്ന മൂല്യവ്യവസ്ഥിതിയാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡണ്ട് ടി.പി കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പട്ടാന്പി താലൂക്ക് പ്രസിഡണ്ട് ഡോ.സി.പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എസ്.സി-എസ്.ടി കമ്മിഷൻ അംഗം എസ്. അജയകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ്, വി. പൊന്നുകുട്ടൻ, സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു..



