ടി.പി. കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ടി.പി. കേസിലെ പ്രതികൾ താമസിക്കുന്ന ബ്ലോക്കിൽ നിന്നാണ് ഫോണുകള്‍ കണ്ടെത്തിയത്. കേസിൽ പ്രതികളായ അണ്ണൻ സജിത്, പ്രദീപ് എന്നിവർ ഫോൺ ഉപയോഗിച്ചെന്നാണ് സംശയം.
കാരണവർ വധകേസ് പ്രതി സബിത് അലിയാണ് ഫോൺ എത്തിച്ചതെന്നാണ് സൂചന. മൂവരെയും പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞദിവസം ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യസന്ദേശത്തിലാണ്, ടി.പി കേസ് പ്രതികള്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി വിവരം ലഭിച്ചത്. രണ്ട് സ്മാര്‍ട്ട് ഫോണുകളും ഒരു സിം കാര്‍ഡുമാണ് കണ്ടെത്തിയത്.
ഈ ഫോണുപയോഗിച്ച് ആരെയൊക്കെ വിളിച്ചു, സമൂഹമാധ്യധ്യമങ്ങളില്‍ ഇടപെട്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ടി.പി കേസ് പ്രതികള്‍ താമസിക്കുന്ന ബ്ലോക്കില്‍ നിന്നും ഫോണ്‍ കണ്ടെത്തിയ കാര്യം ജയില്‍ സൂപ്രണ്ട്, ജയില്‍ മേധാവി ആര്‍ ശ്രീലേഖയെ അറിയിച്ചിട്ടുണ്ട്.
പ്രതികള്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി നേരത്തെയും പൊലീസ് കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് പ്രതികള്‍ ജയിലില്‍ ഫോണുപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അന്നത്തെ ജയില്‍ മേധാവി ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജയിലില്‍ ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങളും പൊലീസ് സ്ഥാപിച്ചിരുന്നു.

