പത്തനംതിട്ടയിൽ നടുക്കം: അമ്മയെ മർദ്ദിച്ചുകൊന്ന മകനും പെൺസുഹൃത്തും പിടിയിൽ
ഷീബ വിജയൻ
പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്ന എഴുപത്തഞ്ചുകാരിയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെയും പെൺസുഹൃത്തിനെയും കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പുറം കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ തോമസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ടിജോ തോമസ് (37), ഒപ്പം താമസിച്ചിരുന്ന കൊല്ലം കവനാട് സ്വദേശി റിൻസിമോൾ (37) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പോലീസിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് കേസിന് വഴിത്തിരിവായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികത തോന്നിയ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന ടിജോയ്ക്കൊപ്പം കഴിഞ്ഞ ആറുമാസമായി റിൻസി താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ പൊന്നമ്മയെ ടിജോ നെഞ്ചിൽ ചവിട്ടുകയും ശ്വാസം മുട്ടിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
dfsdfsdfss

