ഇഡി വലമുറുക്കുന്നു: വീണ വിജയന് വൈകാതെ നോട്ടീസ്
ഷീബ വിജയൻ
സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. വീണയുടെ ഡയറിയിൽ നിന്ന് കണ്ടെടുത്ത സാമ്പത്തിക വിവരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വീണയുടെ കൈയ്യക്ഷരത്തിലുള്ള രേഖകളിൽ നിന്ന് 20.05 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പണത്തിന്റെ ഉറവിടം, പണം സ്വീകരിച്ചവരും നൽകിയവരുമായ വ്യക്തികൾ, തുക എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇതിൽ 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയതായി രേഖകളിലുണ്ട്.
ഈ വിദേശ പണമിടപാടിൽ ഫെമാ (FEMA) ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കേസിന്റെ ഭാഗമായി കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹവാല ഇടപാടുകളുടെ തെളിവുകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കുന്നു. വീണയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തുക കൈകാര്യം ചെയ്തതായി കാണുന്നുണ്ടെന്നും, മറ്റൊരാളുടെ പേരിലുള്ള സിം കാർഡ് ഇന്റർനെറ്റ് കോളുകൾക്കായി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിനായി വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയച്ചേക്കും. ലേക്കർ ഇന്ത്യ, സൊളാസ് എന്നീ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.
hjjk

