പ്രതിരോധ രംഗത്ത് വൻ വിപ്ലവം: മിസൈലുകൾ നിർമ്മിക്കാൻ സ്വകാര്യ ഭീമന്മാരെ വിളിച്ച് ഡിആർഡിഒ
ഷീബ വിജയൻ
ഇന്ത്യയുടെ പ്രതിരോധ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ആണവായുധ ശേഷിയുള്ള തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിർമ്മാണത്തിൽ സ്വകാര്യ കമ്പനികൾക്ക് അവസരം നൽകാൻ ഡിആർഡിഒ തീരുമാനിച്ചു. ഇതിനായി ഡിആർഡിഒയുടെ 'മിസൈൽസ് ആൻഡ് സ്ട്രാറ്റജിക് സിസ്റ്റംസ്' വിഭാഗം താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 'ഡെവലപ്‌മെന്റ്-കം-പ്രൊഡക്ഷൻ പാർട്ണർ' മാതൃകയിലായിരിക്കും പ്രവർത്തനം. ഡിആർഡിഒ സാങ്കേതികവിദ്യ കൈമാറുമ്പോൾ സ്വകാര്യ പങ്കാളികൾ നിർമ്മാണവും പരീക്ഷണവും വൻതോതിലുള്ള ഉത്പാദനവും നടത്തും. അഗ്നി, പൃഥ്വി, ആകാശ് മിസൈലുകൾ, പിനാക റോക്കറ്റ് ലോഞ്ചർ, ഭാവിയിലെ ഹൈപ്പർസോണിക് മിസൈലുകൾ എന്നിവയുടെ നിർമ്മാണത്തിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും.
പദ്ധതിയുടെ ഭാഗമാകാൻ കമ്പനികൾക്ക് കടുത്ത സാങ്കേതിക-സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പ്രതിരോധ നിർമ്മാണ ലൈസൻസ്, പെസോ (PESO) ലൈസൻസ്, കുറഞ്ഞത് 100 കോടി രൂപ വാർഷിക വിറ്റുവരവ്, 34 കോടി രൂപയിൽ കൂടുതൽ ആസ്തി എന്നിവ ഉണ്ടായിരിക്കണം. കൂടാതെ മുൻവർഷങ്ങളിൽ ലാഭത്തിൽ പ്രവർത്തിച്ച രേഖകളും സൈബർ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. നിലവിൽ ബിഡിഎൽ, എച്ച്എഎൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികളിലേക്ക് ടാറ്റ, അദാനി, സോളാർ ഇൻഡസ്ട്രീസ് തുടങ്ങിയ വൻകിട സ്വകാര്യ കമ്പനികൾ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
adsdfsfsadfs

