മുത്തങ്ങ കേസിൽ വൻ വഴിത്തിരിവ്: ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
ഷീബ വിജയൻ
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാ വിധിക്കെതിരെ ഒന്നാം പ്രതി ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ, 11-ാം പ്രതി അനിൽകുമാർ എന്നിവർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. പ്രതികൾക്ക് 5 വർഷം തടവുശിക്ഷയായിരുന്നു കൽപ്പറ്റ സെഷൻസ് കോടതി വിധിച്ചിരുന്നത്.
ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പ്രതികൾ ഓരോരുത്തരും 46,000 രൂപ വീതം കെട്ടിവെച്ച് ജാമ്യത്തിൽ പുറത്തിറങ്ങാനാകും. പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അബ്ദുൾ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഈ കേസിലെ ശിക്ഷാ വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി, കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. വധശ്രമക്കേസ് നിലനിൽക്കില്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
dsdsdsdsds

