നാല് വർഷ ബിരുദ പ്രോഗ്രാം പരിഷ്കരണത്തിന് കേരളം; ഏകീകൃത സിലബസിനും പൊതുകലണ്ടറിനും ശുപാർശ ചെയ്ത് വിദഗ്ധ സമിതി
ഷീബ വിജയൻ
കേരളത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കി രണ്ട് വർഷത്തിന് ശേഷം നടത്തിയ സമഗ്ര അവലോകനത്തിൽ വ്യാപക പരിഷ്കരണങ്ങൾക്ക് വിദഗ്ധ സമിതി ശുപാർശ ചെയ്തു. പരീക്ഷാ സംവിധാനം, പാഠ്യപദ്ധതി, ഇന്റേൺഷിപ്പ്, ഭരണ സംവിധാനം, സ്കോളർഷിപ്പുകൾ തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ വേണമെന്ന് സമിതി അധ്യക്ഷൻ പ്രൊഫ. ഗ്ലാഡ്സ്റ്റൺ രാജ് എസ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ നിർദേശിക്കുന്നു. എല്ലാ സർവകലാശാലകൾക്കുമായി പൊതുവായ അക്കാദമിക കലണ്ടറും പരീക്ഷ ഷെഡ്യൂളും തയ്യാറാക്കാൻ 'സ്കാപെക്' (SCAPEC) രൂപീകരിക്കണം. കൂടാതെ പാഠ്യപദ്ധതിയും പരീക്ഷാ രീതികളും ഏകീകരിക്കുന്നതിനായി ഇന്റർ-യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് കമ്മിറ്റിയും രൂപീകരിക്കണം. ഉയർന്ന ചിന്താശേഷി വിലയിരുത്തുന്ന രീതിയിൽ ചോദ്യപേപ്പറുകൾ പുനഃരൂപകൽപ്പന ചെയ്യാനും ബിരുദ സ്കോളർഷിപ്പുകൾ നാലാം വർഷ പഠനത്തിലേക്കും വ്യാപിപ്പിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. ആന്തരിക മൂല്യനിർണയത്തിൽ അഞ്ചാം മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകാനും ലബോറട്ടറി പരീക്ഷകളിൽ എക്സ്റ്റേണൽ സംവിധാനം പുനഃസ്ഥാപിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

