വടകര അധ്യാപികമാരുടെ ലഹരി ഇടപാട്: മുഖ്യകണ്ണി ഷിന്റോയ്ക്കായി തിരച്ചിൽ, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കും
ശാരിക
വടകര: അധ്യാപികമാർ ഉൾപ്പെട്ട ലഹരി ഇടപാട് കേസിൽ ലഹരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയാണെന്നാണ് സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബുവിനെ (22) കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനൊരുങ്ങുകയാണ്.
ഇയാൾ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നത്. അറസ്റ്റിലായ അധ്യാപികമാരും പ്രതികളും ഷിന്റോയുമായി നടത്തിയ ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.
കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ കീർത്തന (മരുതോങ്കര), കാവ്യ (കൂരാച്ചുണ്ട്), നീഷ്മ (ആവള കുട്ടോത്ത്), ഡെലിവറി ബോയ് ആയ ജിജിൽ കുര്യാക്കോസ് (ഇരിട്ടി) എന്നിവർ കൈമാറിയ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘമാണ് ഷിന്റോ ഷിബുവുമായുള്ള ബന്ധം കണ്ടെത്തിയത്.
അധ്യാപികമാർ ജിജിൽ കുര്യാക്കോസിനാണ് പണം കൈമാറിയിരുന്നത്. ജിജിൽ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പതിവ്. വിദേശ നമ്പറിൽ പ്രവർത്തിക്കുന്ന വാട്സാപ് വഴിയാണ് ഇവർ ഇതിന്റെ ആശയവിനിമയങ്ങൾ നടത്തിയിരുന്നത്.
dfdsf

