ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
ഷീബ വിജയൻ
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ കണ്ണൂർ ദന്തൽ കോളജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, ഒന്നാം പ്രതിയായ അധ്യാപകൻ ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പ്രസ്താവിക്കാനായി മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഡോ. റാം വാദിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന റാമിന്റെ വാദത്തോട് കോടതി പൂർണ്ണമായി വിയോജിച്ചു. സാമൂഹിക പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് കോളജിലെ അധ്യാപകരിൽ നിന്നുള്ള കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കാരണമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ക്യാമ്പസിൽ വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടക്കുകയും കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
assaas

