പ്രതിപക്ഷ നിര ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ മടങ്ങിയെത്തണം: അശോക് ഗെഹ്‌ലോട്ട്
ഷീബ വിജയൻ
ജയ്‌പൂർ: കോൺഗ്രസിൽനിന്ന് വിഘടിച്ചുപോയ പ്രാദേശിക പാർട്ടികൾ മാതൃസംഘടനയിലേക്ക് മടങ്ങിവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷനിര ശക്തമാക്കാൻ ചെറുപാർട്ടികൾ ഒന്നടങ്കം രാഹുൽ ഗാന്ധിയെ തങ്ങളുടെ നേതാവായി അംഗീകരിക്കണം. കോൺഗ്രസ് പ്രത്യയശാസ്ത്രമുള്ള ചെറുപാർട്ടികൾ ലയിക്കുന്നതിനെക്കുറിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത് നടത്തിയ പ്രസ്താവനയെ താൻ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും ശരദ് പവാറിന്റെ നേതൃത്വത്തിൽ ഇത്തരം പാർട്ടികൾ കോൺഗ്രസുമായി ലയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് രീതിയിൽ വലിയ മാറ്റമുണ്ടാക്കാൻ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ മുന്നണിക്ക് ഒരൊറ്റ നേതാവ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഒരുവശത്ത് നരേന്ദ്ര മോദിയും മറുവശത്ത് രാഹുൽ ഗാന്ധിയുമാണുള്ളതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് രാഹുൽ ഗാന്ധിയെ നേതാവായി പ്രഖ്യാപിച്ചാൽ രാജ്യത്തെ രാഷ്ട്രീയ ചിത്രം തന്നെ മാറിമറിയും. കോൺഗ്രസ് വിട്ടുപോയ നേതാക്കൾ രൂപവത്കരിച്ച തൃണമൂൽ കോൺഗ്രസ് (ടിഎംസി), എൻസിപി തുടങ്ങിയ പാർട്ടികൾക്ക് മടങ്ങിവരാൻ തടസ്സമില്ലെന്നും എന്നാൽ സിപിഎം പോലുള്ള ഇടതുപാർട്ടികളോടോ സമാജ്‌വാദി പാർട്ടി പോലുള്ള കക്ഷികളോടോ കോൺഗ്രസിൽ ലയിക്കാൻ ആവശ്യപ്പെടാനാകില്ലെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
adsdsdfsd

