ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി
ഷീബ വിജയൻ
പ്രമുഖ ഇന്ത്യൻ എഡ്ടെക് കമ്പനിയായിരുന്ന 'ബൈജൂസി'ന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി ഉത്തരവിട്ടു. സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയെ അപകീർത്തിപ്പെടുത്തിയതിനുമാണ് ഈ നടപടി. സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മനഃപൂർവം ലംഘിച്ചതായി കണ്ടെത്തിയ കോടതി, ഉടൻതന്നെ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെടുകയും കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ പിഴയൊടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ 'ഖത്തർ ഹോൾഡിങ്സ്' നൽകിയ ഹരജിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ കർശന നടപടി. യു.എസിൽ നിന്ന് കൈപ്പറ്റിയ 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ നിയമനടപടികൾ നേരിടുന്നതിനിടയിലാണ് ബൈജു രവീന്ദ്രന് പുതിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.
dsdsdsds

