ഗുരുവായൂർ സന്ദർശനം; മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്; ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് ബോർഡ് ചെയർമാൻ
ഷീബ വിജയൻ
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഗുരുവായൂർ ദേവസ്വം ബോർഡ് ക്ലീൻചിറ്റ് നൽകി. നിയമാനുസൃതം നെയ് വിളക്ക് ചീട്ട് എടുത്താണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഔദ്യോഗികമായി അറിയിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു.
മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി ദർശനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലർച്ചെ മുതൽ കാത്തുനിന്ന സാധാരണ ഭക്തർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ ദേവസ്വത്തിന് പരാതി നൽകുകയും ചെയ്തു. എന്നാൽ, താൻ നിയമാനുസൃതമായി ചീട്ടെടുത്താണ് ദർശനം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
ക്ഷേത്രത്തിൽ നെയ് വിളക്ക് ചീട്ടാക്കുന്നവർക്ക് വരിനിൽക്കാതെ ദർശനം അനുവദിക്കുന്ന പതിവുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ സ്ഥിരമായി അനുഗമിക്കാറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ. ഗോപാലകൃഷ്ണൻ അഞ്ച് നെയ് വിളക്ക് വഴിപാടിനാണ് ശീട്ടാക്കിയിരുന്നത്. അഞ്ച് പേർക്ക് ഒപ്പം കയറാമെന്നിരിക്കെ മുഖ്യമന്ത്രി ഉൾപ്പെടെ നാല് പേർ മാത്രമാണ് ദർശനത്തിനായി കയറിയത്. ഭക്തർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്നും ഒരാൾ പോലും പരാതി പറഞ്ഞിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി മുൻനിർത്തി ദേവസ്വം ബോർഡ് വ്യക്തമാക്കി.
്േോേ്ോേ

