ആകാശം അടഞ്ഞു; പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന സർവീസുകൾ താറുമാറായി, വലഞ്ഞ് യാത്രക്കാർ
ഷീബ വിജയൻ
തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സുരക്ഷ മുൻനിർത്തി എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. യുഎഇ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുമായി നിരവധി സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് ദുബായ്, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകൾ റദ്ദാക്കി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ഇത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങി വിവിധ കമ്പനികളുടെ ഇരുപതോളം സർവീസുകൾ മുടങ്ങി. കൂടാതെ കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ പത്തോളം സർവീസുകളും റദ്ദാക്കി.
രാജ്യത്താകെ ശനിയാഴ്ച മാത്രം 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 സർവീസുകൾ കൂടി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യുഎഇ വഴിയായതിനാൽ ഈ പ്രതിസന്ധി യാത്രക്കാരെയും വിമാനക്കമ്പനികളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
asADSSADSA
asADSSADSA


