തിരുവനന്തപുരം സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണ്ണയം: വി. ജോയ് ഉൾപ്പെടെയുള്ള സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിച്ചേക്കും
ശാരിക l കേരളം
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ എല്ലാ സിറ്റിംഗ് എംഎൽഎമാരും വീണ്ടും ജനവിധി തേടാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി വി. ജോയ് വർക്കലയിൽ തന്നെ മത്സരിക്കണമെന്ന നിർദ്ദേശമാണ് യോഗം മുന്നോട്ടുവെച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എന്നാൽ, ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വ്യക്തി തന്നെ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് ചില വിയോജിപ്പുകളുണ്ട്. വർക്കല മണ്ഡലം നിലനിർത്താൻ വി. ജോയ് തന്നെ അനിവാര്യമാണെന്ന ഉറച്ച നിലപാടാണ് ജില്ലാ ഘടകം സ്വീകരിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ നിർദ്ദേശം അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃത്വത്തിന് കൈമാറും.
തിരുവനന്തപുരം സെൻട്രൽ, കോവളം എന്നീ മണ്ഡലങ്ങൾ സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു. നിലവിൽ ആൻ്റണി രാജുവാണ് തിരുവനന്തപുരം സെൻട്രലിനെ പ്രതിനിധീകരിക്കുന്നത്, എന്നാൽ തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. കോവളം മണ്ഡലം നിലവിൽ ആർ.ജെ.ഡിക്ക് നൽകിയിട്ടുള്ളതാണ്. ഈ രണ്ട് സീറ്റുകളും ഏറ്റെടുത്ത് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത് ജില്ലയിൽ കൂടുതൽ കരുത്ത് പകരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
VXCV


