മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം; പുനർനിർണയം അനിവാര്യമെന്ന് സമസ്ത
ശാരിക l കേരളം
മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളുടെ വിഭജനവും പുതിയ ജില്ലാ രൂപീകരണവും അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ജനസംഖ്യാവർധനവും ഭരണനിർവഹണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ച് കേരളത്തിലെ ജില്ലകളുടെ പുനർനിർണയം വേണമെന്ന് സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിനും വിഭജനം ആവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയിൽ ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും പുനർനിർണയം വേണം. 39 ലോക്സഭാ മണ്ഡലങ്ങൾക്കായി 38 ജില്ലകളുള്ള തമിഴ്‌നാട് മാതൃകയാക്കാവുന്നതാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് ഭരണ-പ്രതിപക്ഷ കക്ഷികൾ ഇതിനായി ഒരുമിച്ച് നിൽക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
sdfsdf


