തമിഴ്‌നാട്ടിൽനിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി; മൂന്ന് മാസത്തെ തിരച്ചിലിന് ശുഭാന്ത്യം
ശാരിക l കേരളം
കൊച്ചി: തമിഴ്‌നാട്ടിൽനിന്ന് കാണാതായ വനിതാ ഡോക്ടറെ മാസങ്ങൾക്കുശേഷം കൊച്ചിയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ ഡോ. ശ്രീവിദ്യയെയാണ് (39) കൊച്ചി സിറ്റി വനിതാ പോലീസ് മാതാപിതാക്കൾക്കൊപ്പം അയച്ചത്. മൂന്ന് മാസമായി തമിഴ്‌നാട് പോലീസ് അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ഇവരെ വൈറ്റില ഹബ്ബിൽ വെച്ചാണ് പോലീസ് സംഘം കണ്ടെത്തിയത്.
ഫെബ്രുവരി ഒന്നിന് രാത്രി വൈറ്റില ഹബ്ബിൽ തനിച്ചിരുന്ന് കരയുകയായിരുന്ന യുവതിയെ പട്രോളിംഗ് സംഘം ശ്രദ്ധിക്കുകയും വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ഓർമ്മക്കുറവ് അനുഭവിച്ചിരുന്ന യുവതിക്ക് കാക്കനാട്ടെ 'സ്നേഹിത'യിൽ താൽക്കാലിക അഭയം നൽകി. തുടർന്ന് വനിതാ പോലീസ് നടത്തിയ അന്വേഷണത്തിൽ സൗത്ത് ജനത റോഡിലുള്ള ഇവർ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തുകയും അവിടെനിന്ന് ആധാർ കാർഡും ഐഫോണും കണ്ടെടുക്കുകയും ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സൈബർ സെൽ സഹായത്തോടെ ഐഫോൺ അൺലോക്ക് ചെയ്തതോടെയാണ് ഡോക്ടറുടെ മുൻ ഭർത്താവിന്റെയും മാതാപിതാക്കളുടെയും വിവരങ്ങൾ ലഭിച്ചത്. നാഗർകോവിൽ പോലീസ് നേരത്തെ തന്നെ ഇവരെ കണ്ടെത്താൻ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കളും തമിഴ്‌നാട് പോലീസും കൊച്ചിയിലെത്തി ഡോക്ടറെ നാട്ടിലേക്ക് കൊണ്ടുപോയി. ഇവർക്ക് മാനസികമായ പ്രയാസങ്ങൾ ഉള്ളതായി പോലീസ് സംശയിക്കുന്നു.
sdfsf


