നിലമ്പൂർ വിധിയെഴുതുന്നു: ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്

ഷീബ വിജയൻ
നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്. ആദ്യ ഒരു മണിക്കൂറിൽ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മഴയുണ്ടെങ്കിലും രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് മതീരി ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. വാശിയേറിയ മത്സരത്തിന്‍റെ പ്രതിഫലനം പോളിങ് ശതമാനത്തിൽ കാണുമെന്ന വിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. വൈകീട്ട് ആറു വരെയാണ് പോളിങ്. 2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്. വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. നഗരസഭയും അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. മറ്റു അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫാണ്. 2021ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
dfsfdffdssad