നിലമ്പൂരിൽ മത്സരിക്കില്ലെന്ന പിവി അൻവറിന്റെ തീരുമാനം നല്ലത്; അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും കെ മുരളീധരൻ

ശാരിക
കൊച്ചി: നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായിസത്തിനെതിരെ പോരാടുന്ന അൻവർ യുഡിഎഫിനൊപ്പം സഹകരിക്കണം. ആരും അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഒൻപത് വർഷത്തെ ഭരണം, ഇതൊന്നും ചർച്ച ചെയ്യാതെ ഒരു വ്യക്തിയെ മാത്രം ശ്രദ്ധിച്ചാൽ ശരിയാകില്ല. അൻവറിന് എപ്പോൾവേണമെങ്കിലും പുനഃപരിശോധിക്കാം. യു ഡി എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ചുകൊണ്ട് കടന്നുവരാം. പക്ഷേ ഞങ്ങൾക്ക് കാത്തിരിക്കാൻ നിവൃത്തിയില്ല. ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ആരും വാതിൽ കൊട്ടിയടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ പാർട്ടിയുമായി വരുന്നതുകൊണ്ട് അൻവറിനെ സ്ഥിരാംഗമാക്കി മാറ്റാൻ പ്രയാസമാണ്. ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും യുഡിഎഫിനെ വിമർശിക്കുന്നതിൽ അർത്ഥമെന്താണ് മനസ്സിലാകുന്നില്ല. പ്രതിപക്ഷ നേതാവ് മാത്രമല്ല അൻവറിൻ്റെ കാര്യത്തിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് നിലമ്പൂർ ജയിച്ചേ പറ്റൂ. ഞങ്ങൾ മുന്നോട്ടുനീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും തന്റെ കൈയിൽ പണമില്ലെന്നുമാണ് പി വി അൻവർ പറയുന്നത്. കോടികൾ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായി തകർന്നു. തന്നെ പിന്തുണയ്ക്കുന്നവർക്ക് മനഃസാക്ഷി വോട്ടുചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നാണ് അൻവറിന്റെ തീരുമാനം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഇല്ലെന്ന് പിവി അൻവർ പ്രഖ്യാപിച്ചതോടെ അൻവറിന്റെ വോട്ട് ബാങ്ക് ആരെ തുണയ്ക്കും എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. പിണറായിസത്തെ പറഞ്ഞുകൊണ്ടാണ് അൻവർ, എംഎൽഎ സ്ഥാനം രാജിവെച്ചതെങ്കിലും ഇപ്പോൾ യുഡിഎഫിനെതിരെയുള്ള കലഹത്തിലാണ് എത്തിനിൽക്കുന്നത്. അതേസമയം അൻവർ മത്സരിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനുമാകില്ല.
tyr