ഹോളിവുഡ് സിനിമകൾ കാണുന്നതിന് കുട്ടികൾക്ക് വിലക്കേർപ്പെടുത്തി ഉത്തരകൊറിയ

ഹോളിവുഡ് സിനിമകളും ടിവി പരിപാടികളും കുട്ടികൾ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും കടുത്ത ശിക്ഷ നൽകുമെന്ന് ഉത്തരകൊറിയ. നിയമം ലംഘിച്ച് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ നിർബന്ധിത ലേബർ ക്യാമ്പിൽ ആറ് മാസം കഴിയേണ്ടി വരുമെന്നും കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തര കൊറിയ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതിന് മുൻപ് കൊറിയൻ ഡ്രാമകൾ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിരുന്നു. ഇത്തരത്തിൽ സിനിമകൾ കണ്ടതിന് കഴിഞ്ഞ വർഷം രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ വധിച്ചിരുന്നു. നാട്ടുകാർക്ക് മുന്നിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
സിനിമക്കും ടി.വി പ്രോഗ്രാമുകൾക്കും പുറമെ നൃത്തം, സംഗീതം തുടങ്ങിയവക്കും ഉത്തരകൊറിയയിൽ വിലക്കുണ്ട്. പൊതു സ്ഥലത്ത് കലാപ്രകടനം നടത്തുന്നവർക്കും മാതാപിതാക്കൾക്കും ആറുമാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഇത്തരം കുറ്റകൃത്യം കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് കർശന താക്കീത് നൽകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പാശ്ചാത്യ സംസ്‌കാരത്തിന് കീഴ്പ്പെടുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കില്ലെന്നാണ് ഭരണകൂടം ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്.
dfh