സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി


സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു

റിയാദിന്റെ ദക്ഷിണ പടിഞ്ഞാറന്‍ പ്രദേശമായ വാദി ദവാസിര്‍റിനെ നജ്‌റാനുമായി ബന്ധപ്പിക്കുന്ന റോഡില്‍ 100 കിലോമീറ്റര്‍ അകലെ മരുഭൂമി പ്രദേശമായ അല്‍ ഫൗവി എന്നപ്രദേശത്താണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയും കണ്ടെത്തി.

അല്‍ ഫൗവി പുരാവസ്തു കേന്ദ്രത്തിന്റെ കിഴക്ക് തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവര്‍ക്ക് ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനുള്ള പ്രദേശമായിരുന്നു ഇതെന്നു കരുതുന്നു. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, വഴിപാടുകള്‍ക്കുളള ബലി പീഠം, എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്ന് നാല് കൂറ്റന്‍ കെട്ടിടങ്ങളുടെ അടിത്തറയും അതിന്റെ മൂലകളില്‍ ഗോപുരങ്ങള്‍ സ്ഥാപിച്ചതായും ഗവേഷകര്‍ സ്ഥിരീകരിച്ചു.

മഴക്കാലത്ത് വെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച നിരവധി ഭൂഗര്‍ഭ സംഭരണികള്‍ കൃഷി, ജലസേചനം എന്നിവ സംബന്ധിച്ച സൂചനകളാണ്. ജന ജീവിതം കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭ്യമാണെന്നും നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.

You might also like

Most Viewed