വൈദ്യുതിക്ഷാമത്തിന് പരിഹാര നീക്കം; കെ.എസ്.ഇ.ബിക്ക് 200 മെഗാവാട്ട് വാങ്ങാൻ റഗുലേറ്ററി കമീഷന്റെ അനുമതി
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ഇബിക്ക് താൽക്കാലിക ആശ്വാസം. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (SECI) നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്കുള്ള ദീർഘകാല കരാറിലാണ് ഇരുസ്ഥാപനങ്ങളും ഒപ്പുവെക്കുക. വൈകുന്നേരങ്ങളിലെ ഉയർന്ന ഉപയോഗ സമയത്ത് (പീക്ക് അവേഴ്സ്) അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ പുതിയ കരാർ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന് യൂണിറ്റിന് 2.93 രൂപ എന്ന താരതമ്യേന കുറഞ്ഞ നിരക്കിലാണ് ഈ വൈദ്യുതി ലഭ്യമാകുക. വെൽസ്പൺ റിനീവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതി, യൂണിറ്റിന് ഏഴ് പൈസ ട്രേഡിങ് മാർജിൻ ചേർത്താണ് സെക്കി കെഎസ്ഇബിക്ക് കൈമാറുന്നത്. ആവശ്യമെങ്കിൽ 500 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ തയ്യാറാണെന്ന് സെക്കി റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നെങ്കിലും കെഎസ്ഇബി ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൂടാതെ, അടുത്ത ജനുവരി മുതൽ 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങുന്നതിനുള്ള ടെൻഡർ വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്ന കെഎസ്ഇബിയുടെ അപേക്ഷയിൽ കമ്മീഷൻ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ മഴ കുറഞ്ഞതും ചൂട് വർധിച്ചതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലാണ്. പീക്ക് സമയങ്ങളിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് നേരിടുന്നത്. ഇതേത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണവും ലോഡ്ഷെഡിങും ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ പരമാവധി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്.
fvxdfdfsdfs

