യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന പ്രവേശിച്ചു
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന പ്രവേശിച്ചു. റഷ്യൻ ടാങ്കുകൾ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളിൽ എത്തി. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയുടെ ഔദ്യോഗിക വസതി ഉൾപ്പടെ പല പ്രധാനപ്പെട്ട ഓഫീസുകളും പ്രവർത്തിക്കുന്നത് കീവിലാണ്. ഇതിന്‍റെയെല്ലാം നിയന്ത്രണം റഷ്യൻ സൈന്യം ഉടൻ ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. രക്ഷപ്പെടാനായി അദ്ദേഹം മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാൻ സാധ്യതയുണ്ട്. റഷ്യൻ സൈന്യത്തിന്‍റെയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് വോളോഡിമിർ സെലൻസ്കി പറഞ്ഞിരുന്നു. തന്നെ ഇല്ലാതാക്കാൻ റഷ്യൻ ശ്രമമുണ്ട്. ഇതിനായി റഷ്യയുടെ പ്രത്യേക സംഘങ്ങൾ തലസ്ഥാനമായ കീവിൽ പ്രവേശിച്ചിട്ടുണ്ടെന്നും സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നന്പർ വൺ ടാർജറ്റ്. അതിനുശേഷം അവർ തന്‍റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സെലൻസ്‌കി പറഞ്ഞിരുന്നു.

