ഇറാനുമായുള്ള സമാധാന കരാറിൽ ഇസ്രായേലും പങ്കാളിയാകും: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ ഉണ്ടാക്കിയ സമാധാന ധാരണാപത്രത്തിൽ വരുംദിവസങ്ങളിൽ ഇസ്രായേലും പങ്കാളിയാകുമെന്ന ശക്തമായ പ്രത്യാശ പ്രകടിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് രംഗത്തെത്തി. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഈ കരാറിനോട് തുടക്കത്തിൽ ഇസ്രായേൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അടുത്ത സുഹൃത്തുക്കൾക്കിടയിൽ അത്തരം അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ ഇസ്രായേലിനെയും മിഡിൽ ഈസ്റ്റ് മേഖലയെയും കൂടുതൽ സുരക്ഷിതമാക്കുമെന്നും ചർച്ചകൾ പുരോഗമിക്കുന്നതോടെ ഇസ്രായേൽ ഇതിന്റെ ഭാഗമാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇറാൻ ഒരു സാധാരണ രാജ്യത്തെപ്പോലെ പെരുമാറണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കുക, ഭീകര സംഘടനകൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുക, വിദേശ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക എന്നീ നിബന്ധനകൾ പാലിച്ചാൽ മാത്രമേ കരാറിന്റെ ആനുകൂല്യങ്ങൾ ഇറാന് ലഭിക്കൂ. ഇറാന്റെ കയ്യിലുള്ള യുറേനിയം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെയും യു.എസിന്റെയും മേൽനോട്ടത്തിൽ നശിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ദീർഘകാലത്തേക്ക് ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പിന്മേൽ മാത്രമേ ഇറാന്റെ സാമ്പത്തിക പുരോഗതിയെ യു.എസ് പിന്തുണയ്ക്കൂ. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തെ കരാറിൽ നിന്ന് വ്യത്യസ്തമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ കരാർ. ഒബാമയുടെ കരാർ ഇറാന്റെ ആണവ പദ്ധതികളുടെ വേഗത കൂട്ടുകയാണ് ചെയ്തതെന്നും അന്ന് പദ്ധതികൾ നിർത്തിവെയ്ക്കാൻ ഇറാന് വലിയ തുക നൽകി പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും വാൻസ് വിമർശിച്ചു. എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്; ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായി തകർക്കപ്പെട്ടിരിക്കുന്നു. അന്ന് ഒബാമയുടെ നേതൃത്വത്തിൽ യു.കെ, ഫ്രാൻസ്, ചൈന, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ കരാറിനെ മേഖലയിൽ ഇറാന്റെ അക്രമങ്ങൾക്ക് കരുത്തുപകരുമെന്ന് ഭയന്ന് ഗൾഫ് രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ട്രംപിന്റെ ഇപ്പോഴത്തെ പുതിയ പദ്ധതിയെ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്യുന്നുണ്ടെന്നും ഇത് മിഡിൽ ഈസ്റ്റിനെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുമെന്നും വാൻസ് അവകാശപ്പെട്ടു.
assaasasddasdas

